2009 നവംബർ 9, തിങ്കളാഴ്‌ച

ഗുണ്ട

പാര്‍ട്ടിയുടെ കുടിലതന്ത്രത്തിലുറയുവാന്‍
രുധിരമ്മുണ്ണാന്‍ മുതിരുന്നവന്‍ ഞാന്‍ .
രാത്രിയുടെ ചടുലതയിലെന്നുമെന്‍-
വിയര്‍പ്പിന്‍റെ മുത്തുകള്‍ പൊഴിഞ്ഞിരുന്നു.
എന്നുമെന്‍ രാത്രികളില്‍ ഉടലില്ലാത്തലകള്‍
ഓംകാരനടനമാടിയെന്നെ തൊട്ടിലാട്ടി.
കൊടിയുടെ വര്‍ണ്ണം നോക്കിഞാന്‍ -
ഖദറില്‍ കളങ്ങള്‍ വരച്ചുകൂട്ടി.
കറുത്ത താളില്‍ കറുത്ത ലിപികളില്‍
വിധിയെന്‍റെ ജാതകം എഴുതിച്ചേര്‍ത്തു .
കൈരേഖയിലെ രാജയോഗം ഞാന്‍
ചുവന്ന മഷിയാല്‍ വെട്ടിത്തിരുത്തി .
നാലു ചുമരുകള്‍ക്കുള്ളില്‍ സ്ത്രീത്വം -
പലവട്ടം എന്നില്‍ അടിയറവെച്ചു .
മദ്യമെന്‍ നന്‍മ്മകളെ മുലയൂട്ടി
ലഹരിതന്‍ മടിതട്ടില്‍ ഉറക്കികിടത്തി.
ഒരമ്മതന്‍ ആര്‍ദ്രമാം മിഴികള്‍ക്കു മുന്നില്‍
എന്‍റെ കൊടുവാളുകൊണ്ടു ഞാന്‍
വീണ്ടുമൊരു ഖദറില്‍ കളംവരച്ചു .
ഒരു വേശ്യതന്‍ മാറില്‍ മതിക്കവെ
നാലഞ്ചു കാക്കികള്‍ കടകങ്ങളണിയിച്ചു
ലോക്കപ്പില്‍ കൊണ്ടുപോയി ആദരിച്ചു .
രാത്രിയുടെ മറവില്‍ ലാത്തിയുടെ ചൂടില്‍
രക്തമെന്‍ ദേഹത്തെ നനച്ചിരുന്നു.
ഒടുവില്‍ ലോക്കപ്പുമുറിതന്‍ കഴുക്കോലില്‍
എന്‍റെ ഉടല്‍നിര്‍ത്താതെ ആടിയുലഞ്ഞു .
പിറ്റേന്നു പത്രം വ്യാവസായവിപ്ളവം നടത്തി .
പ്രതിപക്ഷം എന്നെ രാഷ്ടീയ ആയുധമാക്കി .
ടെലിവിഷനുള്ളിലെ സൂട്ടണിഞ്ഞവന്‍
നിര്‍ത്താതെ മൊഴിഞ്ഞു ഗുണ്ട ഗുണ്ട.